ഇഷ്ടള്ളപ്പോ..
ഒന്നു ഒതുങ്ങി ചിരിക്കെടീന്നു ശാസിച്ച അമ്മയോട് ഞാൻ ആ കുന്നിൻ ചോട്ടിലെ ഗുൽമോഹർ മരമാണെന്നു പറഞ്ഞ് അവൾ പൂത്തുലഞ്ഞ് ചിരിച്ചപ്പോൾ ഉള്ളിൽ വസന്തകാലമായിരുന്നു. ഓരോ വസന്തത്തിലും അവൾ മേലാകെ പൂവണിഞ്ഞ് നിറഞ്ഞു ചിരിച്ചു.. ഉള്ളിലെ വേനൽ കനത്തപ്പോൾ ഇലയും പൂവും കുടഞ്ഞെറിഞ്ഞ് ചില്ലകൾ ആകാശത്തോട്ടു ചൂണ്ടിയ ഒറ്റമരം പോലെ പ്രപഞ്ചത്തെ വെല്ലുവിളിച്ച് അവൾ ഇടഞ്ഞുനിന്നു. കുട്ടിക്കെന്തായിതെന്ന് കണ്ടവര് മൂക്കത്ത് വിരൽ വച്ചു. മഴ തിമർത്തപ്പൊഴൊക്കെയും ഉള്ളിൽ തളിർത്ത ഓരോ ഇലയും മഴത്തുള്ളികളിൽ കുതിർത്തെടുത്ത് പ്രപഞ്ചത്തെ ഒന്നാകെ അവൾ ആഞ്ഞു പ്രണയിച്ചു. കണ്ടോരും കൂടെ നിന്നോരും ചോന്നു! ഓൾക്ക് ഭ്രാന്തെന്ന് മാറി നിന്ന് നാണിച്ചു! ഉള്ളിലെ മഴ തോരുമ്പോൾ മരപെയ്ത്തു പോലവൾ വിഷാദിനിയായി. കണ്ണിൽ നിറച്ച മഴയെ കുടഞ്ഞ് മിഴിനീരാക്കി ഒഴിഞ്ഞ ആകാശത്തു നോക്കി തളർന്നിരുന്നു. ൻ്റെ കുട്ടിക്കെന്തേ പറ്റീന്ന് അമ്മ കൂടെ കരഞ്ഞു മതിലപ്പുറത്തുനിന്ന് ആരൊക്കെയോ ഉറക്കെ അന്തം വിട്ടു ! അവളുടെ വേനലും മഴയും വസന്തവും ആർക്കും ദഹിക്കാതായപ്പോൾ നിഴൽ മൂടിയ ഒരു വൈകുന്നേരം അവൾ വീട്ടിൽ നിന്നൊഴുകി, തൊടിയിലൂടൊലിച്ച് പുഴയിലെത്തി